കന്നഡഭാഷാ വിവാദത്തിൽ കമൽ ഹാസന് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ

Update: 2025-06-02 05:39 GMT

ചെന്നൈ: കന്നഡഭാഷാ വിവാദത്തിൽ കമൽ ഹാസന് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (എസ്ഐഎഎ). തമിഴ്‌നാട്ടിലെ ടെലിവിഷൻ, നാടക അഭിനേതാക്കളുടെ സംഘടനയാണ് ഇത്. നല്ല ഉദ്ദേശത്തോട് കൂടി കമൽഹാസൻ നടത്തിയ പരാമർശം ദുർവ്യാഖ്യാനിക്കപ്പെട്ടെന്നും കർണാടക സർക്കാരും, കന്നഡ ചലച്ചിത്ര മേഖലയും വാക്കുകളിലെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കമൽഹാസനെ കന്നഡ വിരുദ്ധനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യുക്തിബോധമുള്ള ഒരാളും അതുവിശ്വസിക്കില്ല. ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അതിർവരമ്പുകൾ മറികടന്ന കലാകാരനാണ് കമൽഹാസൻ. കർണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. പ്രമുഖ നടൻ രാജ്കുമാറുമായും നാടകകൃത്തും നടനുമായ ഗിരീഷ് കർണാടുമായും നല്ല സൗഹൃദബന്ധം സൂക്ഷിച്ചിരുന്നു. 2000-ൽ രാജ്‌കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ മോചിപ്പിക്കാൻ കമൽഹാസൻ പരസ്യമായി അഭ്യർഥിച്ചു. രാജ്‌കുമാറിനെ അദ്ദേഹം സഹോദരനായി കണക്കാക്കി.ശിവരാജ്കുമാറിനെ മകനെപ്പോലെ കണ്ടു. കർണാടകയുമായി ഇത്രയൊക്ക വലിയബന്ധം സൂക്ഷിക്കുന്ന കമൽഹാസന്റെ പരാമർശം ആളിക്കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കന്നഡഭാഷ തമിഴിൽനിന്ന് ഉത്ഭവിച്ചതാണെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കർണാടകയിലെ തൻ്റെ കുടുംബാംഗമാണ് നടൻ ശിവരാജ്‌കുമാർ എന്നും അദ്ദേഹം സംസാരിക്കുന്ന ഭാഷ തൻ്റെ ഭാഷയായ തമിഴിൽനിന്ന് ഉത്ഭവിച്ചതാണെന്നും അതിനാൽ തങ്ങൾ സഹോദരങ്ങളെപ്പോലെയാണ് എന്നുമായിരുന്നു പരാമർശം. എന്നാൽ അത്തരം ഒരു പരാമർശം കന്നഡ ഭാഷക്ക് നേരെ നടത്തിയ അധിക്ഷേപം ആണെന്ന് ആരോപിച്ചാണ് കർണ്ണാടകയിലെ ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ സംഘടനകളും , കർണാടക ഫിലിം ചേംബറും കന്നഡ ഭാഷാ സംഘടനകളും രംഗത്തുവന്നത്. കമൽ ഹാസൻ പരസ്യമായി മാപ്പ് പറയണം എന്നാണ് അവരുടെ ആവശ്യം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തഗ് ലൈഫ് കർണ്ണാടകയിൽ പ്രദർശിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു. എന്നാൽ തെറ്റു ചെയ്യാത്തതിനാൽ മാപ്പുപറയാൻ ഒരുക്കമല്ലെന്നാണ് കമൽ ഹസൻ വ്യക്തമാക്കിയത്.

Tags:    

Similar News