സെൻസർ ബോർഡിന്റെ കർശന നിയന്ത്രണം; 'ധുരന്ധർ' രണ്ടാം ഭാഗത്തിൽ നിന്നും ക്രൂരമായ ദൃശ്യങ്ങൾ ഒഴിവാക്കി

3 മണിക്കൂർ 49 മിനിറ്റ് ദൈർഘ്യം; വൻ താരനിരയുമായി 'ധുരന്ധർ - ദ റിവഞ്ച്' നാളെ മുതൽ

Update: 2026-03-18 11:04 GMT

2026-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ 'ധുരന്ധർ: ദ റിവഞ്ച്' നാളെ തിയേറ്ററുകളിലെത്തുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആദ്യഭാഗത്തിലെ കടുത്ത അക്രമരംഗങ്ങൾ വലിയ ചർച്ചയായിരുന്നുവെങ്കിൽ, രണ്ടാം ഭാഗത്തിലും ചോരക്കളിയുടെ സൂചനകളാണ് ട്രെയിലർ നൽകിയിരുന്നത്. എന്നാൽ ചിത്രത്തിലെ ചില വയലൻസ് രംഗങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചു. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്തത്. ചുറ്റിക കൊണ്ടും സിമന്റ് കട്ട കൊണ്ടും തലയ്ക്കടിക്കുന്നത്, തല വെട്ടുന്നത്, കണ്ണ് തകർക്കുന്നത് തുടങ്ങിയ ക്രൂരമായ ദൃശ്യങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ, അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടുത്താനും സെൻസർ ബോർഡ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ സബ്ടൈറ്റിലുകളിൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികളിൽ തിരുത്തൽ വരുത്താനും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. സിനിമയിൽ ഉപയോഗിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്കും വാർത്താ ദൃശ്യങ്ങൾക്കും അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിട്ടുണ്ട്. 'ധുരന്ധർ-2'ന്റെ ആകെ റൺടൈം 3 മണിക്കൂർ 49 മിനിറ്റാണ്, ഇത് ആദ്യ ഭാഗത്തേക്കാൾ 14 മിനിറ്റ് കൂടുതലാണ്. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രൺവീർ സിംഗിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്

Similar News