"ഓ, ഇതൊരു പ്ളേബോയ്. നമുക്ക് പറ്റില്ല": മോഹൻലാലിൻറെ ഫോട്ടോ കണ്ട് നിരസിച്ചതിനെപ്പറ്റി സംവിധായകൻ വിജയകൃഷ്ണൻ
മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ.18-ാം വയസിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ഇപ്പൊ തുടരും വരെ എത്തി നിൽക്കുന്ന നടനവൈഭവം മലയാള സിനിമക്ക് സമ്മാനിച്ചത് പകരം വക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങളാണ്. ഇപ്പോഴിതാ മോഹൻലാലിൻ്റെ തുടക്കകാലത്ത് മോഹൻലാൽ എന്ന നടന് തന്റെ സിനിമയിൽ അവസരം നൽകാനുള്ള നിർദേശത്തെ അവഗണിച്ചതിനെപറ്റി പറയുകയാണ് സംവിധായകനും നിരൂപകനുമായ വിജയകൃഷ്‌ണൻ.
തന്റെ ആദ്യ ഫീച്ചർ ചിത്രമായ നിധിയുടെ കഥ ചിത്രീകരണം പുനരാരംഭിക്കുന്ന സമയത്ത് ആ സിനിമയിൽ മോഹൻലാലിനെ അഭിനയിപ്പിക്കാനായി വന്ന ഒരു റെക്കമെന്റേഷനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഛായാഗ്രാഹകൻ എസ് കുമാർ ആണ് മോഹൻലാലിൻ്റെ കാര്യം വിജയകൃഷ്ണനോട് പറഞ്ഞത്. എന്നാൽ മോഹൻലാലിന്റെ ഫോട്ടോ കണ്ട താൻ ആ പുതിയ പയ്യനെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് വിജയകൃഷ്‌ണൻ തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പത്മരാജൻ പുരസ്‌കാരവേദിയിൽ മോഹൻലാലുമായി സംസാരിക്കുന്ന തന്റെ ചിത്ര പങ്കുവച്ചുകൊണ്ടാണ് വിജയകൃഷ്‌ണൻ്റെ കുറിപ്പ്.
'പത്മരാജൻ സ്മൃതി പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ചിലർ എന്നോട് ചോദിച്ചു, ലാലേട്ടനുമായി എന്താ സംസാരിച്ചത്? നാലര പതിറ്റാണ്ടിനുമുൻപ് 'നിധിയുടെ കഥ' എന്ന എന്റെ ആദ്യചിത്രം തുടങ്ങുമ്പോൾ എസ് കുമാറായിരുന്നു ഛായാഗ്രാഹകൻ. ബ്ലാക്ക് ആൻഡ് വൈറ്റിൽ 4000 അടി ഷൂട്ട് ചെയ്തുതുകഴിഞ്ഞപ്പോൾ അത് നിന്നുപോയി. എട്ടു വർഷം കഴിഞ്ഞ് വീണ്ടും തുടങ്ങിയപ്പോൾ കുമാർ പ്രിയൻ്റെ ചിത്രങ്ങളിലൂടെ തിരക്കുള്ള ക്യാമറാമാനായിക്കഴിഞ്ഞിരുന്നു.
അപ്പോൾ ഞാൻ പുതിയ ആളെ തേടി. സന്തോഷ് ശിവനെ കിട്ടി. അങ്ങനെ എസ് കുമാറിൻ്റെ ആദ്യചിത്രമാകേണ്ടിയിരുന്ന 'നിധിയുടെ കഥ' സന്തോഷ് ശിവൻ്റെ ആദ്യചിത്രമായി.
പറയാൻ വന്നത് അതല്ല. കുമാറും ഞാനും ഒത്തു പ്രവർത്തിക്കുന്ന കാലത്ത് ഒരു ദിവസം കുമാർ ഒരു ഫോട്ടോ എന്നെ കാണിച്ചു. "ഞാൻ ചെയ്യാൻ പോകുന്ന തിരനോട്ടം എന്ന പടത്തിൽ അഭിനയിക്കുന്ന പയ്യനാണിത്. മോഹൻലാൽ. നമുക്കിയാൾക്കൊരു റോൾ കൊടുക്കണം". ഫോട്ടോ നോക്കിയിട്ട് ഞാൻ പറഞ്ഞു, "ഓ, ഇതൊരു പ്ളേബോയ്. നമുക്ക് പറ്റില്ല". കുമാർ വിട്ടില്ല. "വളരെ ഡെഡിക്കേറ്റഡ് ആണിയാൾ. കോ ഓപ്പറേറ്റീവ്. നമുക്കൊന്ന് കാണാം." അയാളെ കാണുന്ന പ്രശ്നമില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു.
യാദൃച്ഛികമെന്നു പറയട്ടെ, പത്മരാജൻ പരിപാടിയുടെ വേദിയിൽ കുമാറുമുണ്ടായിരുന്നു. ലാലും ഞാനും സംസാരിക്കുന്നതുനോക്കി കുമാർ അർത്ഥഗർഭമായി ചിരിക്കുന്നത് കണ്ടു. നാൽപത്തഞ്ച് വർഷം മുൻപ് ഇങ്ങനെ സംസാരിച്ചുകൂടായിരുന്നോ എന്നായിരിക്കാം വ്യംഗ്യം. ഇനി ആ ചെറുപ്പക്കാരോട്- ഞാനും ലാലും സംസാരിച്ചത് ഓഷോയെക്കുറിച്ചും രമണമഹർഷിയെക്കുറിച്ചുമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?:- വിജയ കൃഷ്ണന്റെ വാക്കുകൾ