പ്രശസ്‌ത ഹിന്ദി - ബംഗാളി സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു.
അന്തരിച്ചത് 'നമ്പർ 20 മദ്രാസ് മെയിലി'ന്റെ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ;
മുംബൈ: പ്രശസ്‌ത ഹിന്ദി - ബംഗാളി സംവിധായകൻ പാർഥോ ഘോഷ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 16-ലേറെ ബോളിവുഡ് ചിത്രങ്ങൾ സംവിധാനംചെയ്‌തിട്ടുണ്ട്. ഒട്ടേറെ ബംഗാളി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
1991-ൽ പുറത്തിറങ്ങിയ '100 ഡേയ്‌സ്' ആണ് ആദ്യചിത്രം. ജാക്കി ഷെറോഫ്, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ വൻവിജയമായിരുന്നു. ഗുലാം ഇ മുസ്‌തഫ, യുഗപുരുഷ് എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെയും സംവിധായകനാണ്.
കൗശൽ ഭാരതിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധാനംചെയ്ത 'ദലാൽ' വലിയ വാണിജ്യവിജയമായി. നാനാ പടേക്കർ, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവർ അഭിനയിച്ച 'അഗ്നിസാക്ഷി' പാർഥോ ഘോഷിനെ കൂടുതൽ NEW Rതനാക്കി. അഗ്നിസാക്ഷിയുടെ വിധാനത്തിന് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. നാനാ പടേക്കറിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.
മമ്മൂട്ടി-മോഹൻലാൽ-ജോഷി ഹിറ്റ് ചിത്രമായ മലയാളത്തിലെ 'നമ്പർ 20 മദ്രാസ് മെയിലി'ന്റെ ഹിന്ദി റീമേക്കായ 'തീസ്രാ കോൻ' സംവിധാനംചെയ്‌തത് പാർഥോ ഘോഷ് ആണ്. 2018-ലാണ് പാർഥോ ഘോഷിന്റെ അവസാനചിത്രം പുറത്തിറങ്ങിയത്.