‘ദ് കേരള സ്റ്റോറി 2’ വിവാദസിനിമയുടെ പ്രദര്‍ശനത്തിന് പിന്നാലെ മുസ്‌ലിംകളെ ബഹിഷ്കരിക്കാന്‍ സത്യപ്രതിജ്ഞ

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്..

Update: 2026-03-18 15:15 GMT

‘ദ് കേരള സ്റ്റോറി 2’ വിവാദസിനിമയുടെ പ്രദര്‍ശനത്തിന് പിന്നാലെ മുസ്‌ലിംകളെ ബഹിഷ്കരിക്കാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആളുകളുടെ വിഡിയോ വൈറലാവുന്നു. മാർച്ച് 10-ന് മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുസ്‌ലിംകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കണമെന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അവരിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്നും, ജോലിക്ക് നിർത്തില്ലെന്നും വിഡിയോയിൽ പറയുന്നു. ജയ് ശ്രീറാം വിളിച്ചായിരുന്നു സത്യപ്രതിജ്ഞ.

വിഡിയോക്കെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. സൗജന്യമായി നടന്ന സിനിമയുടെ പ്രദർശനത്തിന് ശേഷമാണ് ഈ പ്രതിജ്ഞ നടന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈൻ ആരോപിച്ചു. സിനിമയെ ഒരു പ്രത്യേക സമുദായത്തെ വേട്ടയാടാനുള്ള രാഷ്ട്രീയ ആയുധമായി മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സയ്യിദ് നസീർ ഹുസൈൻ എക്സില്‍‌ കുറിച്ചു. വിഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചും കൃത്യമായ സ്ഥലത്തെക്കുറിച്ചും പൊലീസ് കമ്മീഷണറേറ്റ് അന്വേഷണം നടത്തിവരികയാണ്. ചിത്രത്തിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കേരളത്തിന്റെ മതസൗഹാർദ്ദത്തെ സിനിമ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ (DYFI) ഉൾപ്പെടെയുള്ള സംഘടനകൾ സംസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു. കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത കേരളാ സ്റ്റോറി-2ൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കേരള ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറഞ്ഞത്. .


Tags:    

Similar News