'മലയാളം ശരിക്ക് അറിയാത്തതിനാൽ ചിത്രത്തിൽ നിന്നും പറഞ്ഞു വിട്ടു': നിമിഷ സജയൻ
സ്വാഭാവിക സൗന്ദര്യമുള്ള കഥാപാത്രങ്ങളെ കൂടുതലായി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള താരമാണ് നിമിഷ സജയൻ. 2017 ൽ ദിലീഷ് പോത്തന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ഈട, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾ നിരവധി നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു. ഇതിനിടയിൽ തമിഴിലും നിമിഷ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയിലെക്കും കടന്നു വന്നതിനെപപ്പറ്റി പറയുകയാണ് നിമിഷ സജയൻ. ബോംബയിൽ വളർന്ന നിമിഷക്ക് മലയാളം ശരിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പറഞ്ഞു വിട്ടെന്നും പിന്നീട് വിളിപ്പിക്കുകയായിരുന്നെന്നും പറയുകയാണ് നിമിഷ സജയൻ. ബോംബെ മലയാളി ആയിരുന്നിട്ടും തനി നാട്ടിൻ പുറത്തുകാരിയുടെ എല്ലാ ഭാവപ്പകർച്ചകളും കൊണ്ട് നിമിഷ ചിത്രത്തിൽ അതിശയിപ്പിച്ചിരുന്നു.
‘മുംബൈയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ‘തൊണ്ടിമുതലും ദ്യക്സാക്ഷിയും’ എന്ന സിനിമയുടെ ഓഡീഷനെപ്പറ്റി അറിയുന്നത്. എറണാകുളത്ത് ഓഡീഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞുവിട്ടു. പക്ഷേ, അടുത്തദിവസം വീണ്ടും വിളിപ്പിച്ചു.
എങ്കിലും അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാംതവണയും വിളിപ്പിച്ചു. അത്തവണ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പറഞ്ഞു. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് ദിലീഷേട്ടനും ശ്യാമേട്ടനും (ശ്യാം പുഷ്‌കരന്‍) പറഞ്ഞു തന്നതുകൊണ്ട് വലിയ ആത്മവിശ്വാസം ലഭിച്ചു.
ബസ് സ്റ്റാന്‍ഡിലും അങ്ങാടിയിലുമൊക്കെ നില്‍ക്കുന്ന മനുഷ്യരുടെ പെരുമാറ്റരീതിയും ശരീരഭാഷയുമെല്ലാം നോക്കിമനസിലാക്കാന്‍ ഷൂട്ടിന് മുമ്പേ എന്നോട് പറഞ്ഞിരുന്നു. ഞാനങ്ങനെ ചെയ്തുവെങ്കിലും അതെന്തിനാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. പക്ഷേ, സിനിമ തുടങ്ങിയപ്പോള്‍ അതിന്റെ ഗുണം കിട്ടി,’ നിമിഷ സജയന്‍ പറയുന്നു.