സംഗീത് പ്രതാപിന്റെ പേടി മാറ്റണം; അത് ഞാനേറ്റു... ലാലിന്റെ മറുപടി; കാമറയ്ക്ക് മുന്നില്‍ പിന്നീട് സംഭവിച്ചത്!

Sathyan Anthikkad about Mohanlal;

Update: 2025-10-12 08:34 GMT

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ചപ്പോഴെല്ലാം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ശ്രീനിവാസന്‍ കൂടി ചേര്‍ന്നാലോ! നാടോടിക്കാറ്റ്, ടിപി ബാലഗോപാലന്‍ എംഎ, വരവേല്‍പ്പ്... ലിസ്റ്റ് നീളുന്നു. ഇരുപതോളം സിനിമകളാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയത്. പ്രേക്ഷകര്‍ ഇപ്പോഴും ആഘോഷിക്കുന്ന, നിത്യഹരിത സിനിമകളാണ് അവയെല്ലാം. സത്യന്‍ അന്തിക്കാടിന്റെ നാട്ടുവഴികളിലൂടെ അനായാസമായി മോഹന്‍ലാല്‍ നടന്നുകയറി. ഏറ്റവും ഒടുവില്‍ ഹൃദയപൂര്‍വ്വത്തിനും ഈ മാജിക് സംഭവിച്ചു. മലയാളിക്ക് ഒരിക്കലും മടുക്കാത്ത 'പാല്‍പ്പായസ സിനിമകളാ'ണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്.




എന്താണ് ഈ മാജിക്കിന്റെ രഹസ്യം? ദേശാഭിമാനി വാരാന്ത്യപ്പതിപ്പില്‍ മോഹന്‍ലാല്‍ എന്ന സുഹൃത്തിനെ, നടനെ സത്യന്‍ അന്തിക്കാട് വിലയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ:

'മോഹന്‍ലാല്‍ നടനാകാന്‍ വേണ്ടി മാത്രം ജനിച്ച വ്യക്തിയാണ്. കുറുക്കന്റെ കല്യാണം എന്ന എന്റെ ആദ്യസിനിമയില്‍ അദ്ദേഹം ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. പിന്നീട് അപ്പുണ്ണി, ടി പി ബാലഗോപാലന്‍ എംഎ തുടങ്ങി ഇരുപതോളം സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു.

അദ്ദേഹത്തിന് കഥാപാത്രമായി മാറാന്‍ ഒരുനിമിഷം മതി. കഥാപാത്രത്തെ അനായാസമായി തന്നിലേക്ക് അലിയിക്കുകയും കഥാപാത്രമായി അഭിനയിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ലാലിന്റെ ഏറ്റവും വലിയ ഗുണം. അഭിനയിക്കുകയാണെന്ന് നമുക്ക് തോന്നുന്നില്ല. 



സ്വയം അഭിനയിക്കുകമാത്രമല്ല, സഹ അഭിനേതാക്കള്‍ക്ക് പ്രചോദനവും പിന്തുണയും നല്‍കി അവരെ കൂടുതല്‍ സ്വാഭാവികമായ അഭിനയത്തിലേക്ക് പ്രാപ്തരാക്കുകയും ചെയ്യും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്റെ കൂടെ ഏറെ സ്വാതന്ത്ര്യത്തോടെ പെരുമാറി അഭിനയിക്കേണ്ടി വരുന്നതിന്റെ ആശങ്ക ഹൃദയപൂര്‍വത്തില്‍ ലാലിന്റെ കൂടെ അഭിനയിച്ച സംഗീത് പ്രതാപിന് ഉണ്ടായിരുന്നു. അവന്റെ പേടി മാറ്റണമല്ലോ എന്ന് ലാലിനോട് പറഞ്ഞപ്പോള്‍ 'അത് ഞാനേറ്റു' എന്നായിരുന്നു മറുപടി.

സംഗീതിന്റെ വ്യക്തിപരമായ കാര്യങ്ങളും പ്രണയവും തുടങ്ങി ഓരോ കാര്യവും സംസാരിച്ച് ചിരിപ്പിച്ച് ലാല്‍ അവിടെ സമ്മര്‍ദമില്ലാത്ത അന്തരീക്ഷമുണ്ടാക്കി. കാമറയ്ക്കുമുന്നിലേക്ക് എത്തുന്നതിനുമുമ്പു തന്നെ അവര്‍ വലിയ സുഹൃത്തുക്കളായി. 



സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം മോഹന്‍ലാലിന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. ഒറ്റ ദിവസം കൊണ്ട് എല്ലാവരെയും തന്റെ സൗഹൃദവലയത്തി ലേക്ക് അദ്ദേഹം കൊണ്ടുവരും. അത്തരത്തില്‍ ഒരു മാജിക് സംഭവിക്കുന്നത് കൊണ്ടുതന്നെ അഭിനയത്തിന്റെ ഭാരം ഒരിക്ക ലും അദ്ദേഹത്തിനു മുകളില്‍ ഉണ്ടാകുന്നില്ല. അതിശയംതന്നെയാണ് ലാലിന്റെ രീതികള്‍.' സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍.





Similar News