'സിനിമകള്‍ മാത്രമല്ല, പ്രതിഭകളെയും കാണാം': അജോയ് ചന്ദ്രന്‍

നിശാഗന്ധി ഉള്‍പ്പെടെ 16 തിയറ്ററുകളിലാണ് പ്രദര്‍ശനം. 70 ശതമാനം സീറ്റുകളിലേയ്ക്ക് റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തലേ ദിവസം രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിക്കും. പ്രശസ്തരായ സിനിമാ പ്രവര്‍ത്തകരെ ഇത്തവണ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.;

Update: 2025-12-12 07:49 GMT

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30-ാം എഡിഷന്‍ വൈവിധ്യങ്ങളുടെ മേളയായിരിക്കുമെന്ന് കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്. വിവിധ പാക്കേജുകളിലായി 206 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രതിനിധികള്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിശാഗന്ധി ഉള്‍പ്പെടെ 16 തിയറ്ററുകളിലാണ് പ്രദര്‍ശനം. 70 ശതമാനം സീറ്റുകളിലേയ്ക്ക് റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തലേ ദിവസം രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിക്കും. പ്രശസ്തരായ സിനിമാ പ്രവര്‍ത്തകരെ ഇത്തവണ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്. അവരുമായി സംവദിക്കാനുള്ള അവസരവും പ്രതിനിധികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് അജോയ് വെള്ളിനക്ഷത്രത്തോടു പറഞ്ഞു.




 

30-ാം മേളയുടെ പ്രത്യേകതകള്‍?

ഓരോ വര്‍ഷം കഴിയുന്തോറും ചലച്ചിത്ര മേള കൂടുതല്‍ മികച്ചതായി മാറുന്നുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പ് മുതല്‍ പ്രതിനിധികളുടെ പങ്കാളിത്തം വരെ മികച്ചതാകുന്നു. ഇത്തവണ നിരവധി പ്രത്യേകതകളുണ്ട്. കഴിഞ്ഞ മേളകളില്‍ സുവര്‍ണ ചകോരം പുരസ്‌കാരം നേടിയ സിനിമകളുടെ പ്രത്യേക പാക്കേജ് ഇത്തവണ മേളയിലുണ്ട്. പുതിയ തലമുറയിലുള്ളവര്‍ക്ക് മുന്‍കാല പുരസ്‌കാര ചിത്രങ്ങള്‍ കാണാനുള്ള അവസരമാണിത്. ഋത്വിക് ഘട്ടകിന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ പുതിയ തലമുറയ്ക്ക് ആസ്വദിക്കാന്‍ കഴിയും. ചാര്‍ലി ചാപ്ലിന്റെ വിഖ്യാത ചിത്രം ഗോള്‍ഡ് റഷ് 1925 മുതല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. 1957രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ പി. സുബ്രഹ്‌മണ്യം ചിത്രം പാടാത്ത പൈങ്കിളി, 1978 ല്‍ ശ്രീലങ്കന്‍ സിനിമയില്‍ വ്യത്യസ്തമായ പ്രമേയവുമായി എത്തി വിപ്ലവമായ സുമിത്ര പെരേയ്‌സിന്റെ ദി ഗേള്‍സ് തുടങ്ങി അഞ്ച് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.




 

സിനിമകളുടെ തെരഞ്ഞെടുപ്പ്?

മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മേളയുടെ ഹൈലൈറ്റ്. എല്ലാ വിഭാഗങ്ങളിലേയ്ക്കുള്ള സിനിമകളും മികച്ച സെലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഏറ്റവും പുതിയ സിനിമകള്‍, അതും കലാമൂല്യമുള്ള സിനിമകളാണ് മേളയിലേയ്ക്ക് എത്തുന്നത്. വിവിധ രാജ്യാന്തര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടുകയും നിരൂപക പ്രശംസ നേടുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്ത സിനിമകളാണ് ഭൂരിഭാഗവും. അതിജീവനത്തിന്റെ കഥകളുമായി പലസ്തീന്‍ പാക്കെജ് മികച്ച സിനിമകള്‍ ഉള്‍പ്പെട്ടതാണ്. പ്രതിനിധികളെ ഞെട്ടിക്കുന്നതാണ് മിഡ്‌നൈറ്റ് സ്‌ക്രീനിങില്‍ വരുന്ന രണ്ട് സിനിമകളും.

സിനിമകള്‍ക്ക് പുറമെ ?

ലോക സിനിമയിലെ പ്രമുഖരായവരെ മേളയില്‍ എത്തിക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് നടത്തിയത്. നിരവധി പ്രമുഖര്‍ എത്തുന്നു. ഇവരുടെ സിനിമകള്‍ കാണുന്ന പ്രതിനിധികള്‍ക്ക് ഇവരുമായി സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി അംഗങ്ങളും മേളയില്‍ പ്രതിനിധികളുമായി സംവദിക്കും. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സിനിമാ സെറ്റുകളുടെ പ്രദര്‍ശനം മേളയില്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ 30 വര്‍ഷത്തെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. രാജീവ് നാഥിന്റെ അമ്പത് വര്‍ഷങ്ങള്‍ മേള ആഘോഷമാക്കുകയാണ്. അദ്ദേഹത്തിന്റെ ജനനിയും പ്രദര്‍ശിപ്പിക്കുന്നു. ഇത്തവണത്തെ മേള പ്രതിനിധികള്‍ക്ക് മറക്കാനാകാത്ത അനുഭവമാകുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല.

IFFK 2025
Kerala Chalachithra Academy
Posted By on12 Dec 2025 1:19 PM IST
ratings
Tags:    

Similar News