നിയമങ്ങളുടെ മറുവശം തുറന്ന് കാട്ടി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആഭ്യന്തരകുറ്റവാളി
രസകരമായി കണ്ടിരിക്കാവുന്നൊരു നല്ല മലയാളസിനിമയാണ് സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്ത ആസിഫ്അലിയുടെ ആഭ്യന്തരകുറ്റവാളി. മലയാളസിനിമ ഇതേവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഗാർഹികപീഢനത്തിൻറ്റെ മറുവശമായ പുരുഷപീഢനമാണ് ഈ സിനിമയിലെ പ്രധാനവിഷയം. നമ്മുടെ നാട്ടിലെ കുടുംബങ്ങളിൽ ഇക്കാലത്ത് സാധാരണമായി സംഭവിക്കുന്ന കാര്യങ്ങളാണ് വളരെ ഭംഗിയായി ഈ സിനിമയിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്. നർമ്മരസംതുളുമ്പുന്ന സംഭാഷണങ്ങൾ സിനിമയിലെ ഗൗരവവിഷയത്തിന്റെ പ്രാധാന്യത്തിനും പിരിമുറുക്കത്തിനും അയവുവരുത്തുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. കാലികപ്രസക്തിയുള്ള സംഭവങ്ങളെ കോർത്തിണക്കി വിഷയത്തിന് ഗൗരവമേറ്റുമ്പോൾ തിരക്കഥയിലും സംവിധാനത്തിലും കാണിക്കുന്ന കൈയ്യടക്കം പ്രശംസനീയമാണ്. ഒരു നാട്ടിൻപുറത്തുകാരന്റെ സ്വഭാവസവിശേഷതകളുള്ള കഥാപാത്രത്തെ വളരെ ഭംഗിയായി ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നു. അനാവശ്യമായി നിർമ്മിക്കപ്പെട്ട ചില നിയമങ്ങൾ, സ്ത്രീസംരക്ഷണത്തിനുതകുന്നതെന്ന് നമ്മൾ ഉദ്ഘോഷിക്കുമ്പോഴും അതിലെ പാകപ്പിഴകൾ, അതിലെ പഴുതുകൾ നൂലാമാലകൾ നിരപരാധിയായ ഒരു യുവാവിൻറ്റെ ജീവിതത്തെ എത്രമാത്രം സങ്കീർണ്ണതയാൽ അസ്വസ്ഥമാക്കുന്നുണ്ടെന്നും, തകർക്കുന്നുണ്ടെന്നും അത്തരം നിയമങ്ങൾ ഇനിയും ഇവിടെ ആവശ്യമാണോയെന്ന് വേണ്ടപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും ഈ സിനിമ അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമായി വെളിപ്പെടുത്തുകയും ആവശ്യപ്പെടുകയും ചെയ്യുന്നു . സിനിമ കണ്ടിറങ്ങുമ്പോൾ ഇത്തരം വിഷയങ്ങൾ കാണിയുടെ മനസ്സിനെ അസ്വസ്ഥമാക്കുകയും സമൂഹത്തിനുമുമ്പിൽ ഇതൊരു ചോദ്യചിഹ്നമായി ഉയർന്നു വരികയും ചെയ്യും. നിർഭയം ഒരു നിയമത്തിൻറ്റെ മോശവശങ്ങളെ സിനിമ അനാവരണം ചെയ്യുന്നു. അങ്ങനെനോക്കുമ്പോൾ ഇതിലെ അണിയറപ്രവർത്തകരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നും അവർ അഭിനന്ദനം അർഹിക്കുന്നുയെന്നും പറയാതെവയ്യ. നിയമത്തിൻറ്റെ ദുരുപയോഗത്താൽ കഷ്ടപ്പെടുന്ന നിരപരാധിയായ യുവാവിൻറ്റെ ആത്മസംഘർഷം വളരെ തന്മയത്വമായി ആസിഫ്അലി അവതരിപ്പിച്ചിരിക്കുന്നു. തൃശ്ശൂർ സ്വദേശിയായ സഹദേവനും ഇടുക്കിക്കാരിയായ നയനയും തമ്മിലുള്ള വിവാഹത്തോടെ തുടങ്ങുന്ന സിനിമയെ മുന്നോട്ടുനയിക്കുന്നത് സ്ത്രീധനമായി ആവശ്യപ്പെടാതെതന്നെ ലഭിച്ച സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള തർക്കവും അതുമുലം ആ ബന്ധത്തിൽ ഉണ്ടാകുന്ന വിള്ളലുമാണ്. നയനയായി അഭിനയിക്കുന്നത് തുളസിയാണ്. കേസുകളും തുടർന്നുണ്ടാകുന്ന നാടകീയതകളും സിനിമയെ ആകാംക്ഷാഭരിതമാക്കുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിൻറ്റെ അച്ഛൻ കഥാപാത്രം നന്നായിട്ടുണ്ട്. ഹരിശ്രീ അശോകനും സിദ്ധാർത്ഥ് ഭരതനും മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. ജഗദീഷും കൊള്ളാം.
കുടുംബസമേതം തീയേറ്ററിൽപോയി കാണാവുന്നൊരു സനിമയാണ് ആഭ്യന്തരകുറ്റവാളി. ചില സീനുകൾ ഒഴിവാക്കാമായിരുന്നില്ലേയെന്നു തോന്നുമെങ്കിലുംഅത് സിനിമയിലെ സ്വാഭാവികമായ ഒഴുക്കിന് കോട്ടംതട്ടാതെ കൊണ്ടുപോയി . സിനിമ വെറുമൊരു നേരംമ്പോക്കുമാത്രമല്ല, നേരമ്പോക്കോടൊപ്പം , ചിരിക്കുന്നതോടൊപ്പം ചിന്തിക്കാനുള്ളതുംകൂടിയാണെന്നും ആ ചിന്തകൾ സമൂഹത്തിലെ മാറ്റങ്ങൾക്ക് അനിവാര്യമാണെന്നും ആഭ്യന്തരകുറ്റവാളി വിളിച്ചു പറയുന്നു.ആഭ്യന്തരകുറ്റവാളിയെന്ന സിനിമയുടെ പേര് എന്തുകൊണ്ടും സിനിമയുടെ ആശയത്തോട് പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്ന് സിനിമകണ്ടിറങ്ങുമ്പോൾ നമുക്ക് ബോധ്യപ്പെടും.
കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സേതുനാഥ് പത്മകുമാറാണ്. നൈസാംസലാം പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ നൈസാംസലാമാണ് നിർമ്മാണം. ഡ്രീംബിഗ് ഫിലിംസാണ് ചിത്രത്തിൻറ്റെ കേരളത്തിലെ വിതരണക്കാർ.
ജയമോഹൻ